
ഓർഡോസ് :ചൈനയിലെ ഓർഡോസ് നഗരത്തിൽ നടക്കുന്ന ഏഷ്യൻ അണ്ടർ-23 അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഖത്തറിന്റെ കായികപ്രതിഭ സെയ്ഫ് മുഹമ്മദിന് സ്വർണത്തിളക്കം. ശനിയാഴ്ച നടന്ന ആവേശകരമായ പോൾവോൾട്ട് മത്സരത്തിലാണ് ഏഷ്യൻ കരുത്തന്മാരെ അപ്രസക്തരാക്കി ഖത്തർ താരം ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.
മത്സരത്തിൽ 5.54 മീറ്റർ ഉയരം താണ്ടിയാണ് സെയ്ഫ് മുഹമ്മദ് പൊൻകിരീടം ചൂടിയത്. ഈ വിഭാഗത്തിൽ ചാമ്പ്യൻഷിപ്പിലെ ഏറ്റവും മികച്ച പ്രകടനത്തോടെയാണ് താരം പോഡിയത്തിന്റെ നെറുകയിലെത്തിയത്. സെയ്ഫിന്റെ സുവർണ്ണ നേട്ടത്തോടെ ഈ ചാമ്പ്യൻഷിപ്പിൽ ഖത്തറിന്റെ ആകെ മെഡൽ നേട്ടം അഞ്ചായി ഉയർന്നു.
പ്രതിഭാധനരായ യുവ അത്‌ലറ്റുകളുമായി ടൂർണമെന്റിനെത്തിയ ഖത്തർ ടീം ചൈനീസ് മണ്ണിൽ മികച്ച മുന്നേറ്റമാണ് നടത്തുന്നത്. നേരത്തെ 800 മീറ്റർ ഓട്ടത്തിൽ ഹാതിം ഹമീദും, 3000 മീറ്റർ റേസിൽ സക്കറിയ ഇബ്രാഹിമും ഖത്തറിനായി സ്വർണം നേടിയിരുന്നു. ഷോട്ട്പുട്ടിൽ അഹമ്മദ് ജബ്‌രീൻ വെള്ളിയും, 100 മീറ്റർ സ്പ്രിന്റിൽ സലാ യൂനിസ് വെങ്കലവും സ്വന്തമാക്കി രാജ്യത്തിന്റെ മെഡൽ തിളക്കം കൂട്ടി.
ഒളിമ്പ്യൻമാരാകാൻ സാധ്യത കൽപ്പിക്കുന്ന ഒരു കൂട്ടം യുവതാരങ്ങളുമായാണ് ഖത്തർ അത്‌ലറ്റിക്സ് ഫെഡറേഷൻ ഇത്തവണ കളം പിടിച്ചിരിക്കുന്നത്. സെയ്ഫ് മുഹമ്മദ്, ഹാതിം ഹമീദ്, അഹമ്മദ് ജബ്‌രീൻ എന്നിവർക്ക് പുറമെ ഖാലിദ് ഹുസൈൻ സെബാഖി, ഒമർ ദാവൂദ്, അബ്ദുൽറഹ്മാൻ മുഹമ്മദ്, മുബാറക് അബ്ദുൽ കരീം തുടങ്ങിയ മികച്ച നിരയാണ് വിവിധ ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങളിലായി ഖത്തറിനായി ബൂട്ട് കെട്ടുന്നത്.











